Please login to post comment

വിമോചനസമരം

  • admin trycle
  • Feb 17, 2020
  • 0 comment(s)

വിമോചനസമരം

 

ലോക ചരിത്രത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനാധിപത്യ സമ്പ്രദായത്തിൽ പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തുന്നത് കേരളത്തിലായിരുന്നു. 1957 ൽ കേരളത്തിൽ അധികാരത്തിൽ എത്തിയ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനാണ് ഈ ചരിത്രനേട്ടം ഉണ്ടായത്. എന്നാൽ തുടർന്നുണ്ടായ വിമോചനസമരത്തിന്റെ ഭാഗമായി ഈ സർക്കാരിന് അധികാരം നഷ്ടമായി. കാര്‍ഷികവിദ്യാഭ്യാസമേഖലകളില്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനങ്ങളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു വിമോചനസമരത്തിലേക്ക് നയിച്ചത്. ഭക്ഷ്യക്കമ്മി നികത്താന്‍ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഇ.എം.എസ് മന്ത്രിസഭ ആദ്യമായി പാസാക്കിയ ഭൂപരിഷ്കരണ ഓര്‍ഡിനന്‍സും, ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലും വിമോചനസമരം കൊടുമ്പിരികൊള്ളുന്നതിനു കാരണമായി. മന്നത്തു പത്മനാഭനായിരുന്നു ഈ സമരത്തിന് നേതൃത്വം നല്‍കിയത്. സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തെ തുടര്‍ന്ന് അങ്കമാലി ,പുതിയതുറ, ചന്ദനത്തോപ്പ് എന്നിവിടങ്ങളില്‍ വെടിവയ്പ്പുണ്ടായി. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെക്കുറിച്ച് കേരളത്തിൽ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങൾക്കും ഉണ്ടായിരുന്ന ആശങ്കയും ഈ പ്രക്ഷോഭത്തെ സഹായിച്ചു. 

 

വിമോചന സമരകാലത്തിന് തൊട്ടുമുമ്പുള്ള കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾ വിമോചന സമരത്തിന് വലിയ സ്വാധീനം ചെലുത്തിയിരുന്നു. അക്കാലത്ത് കേരളത്തിൽ നാലു പ്രബല സമുദായങ്ങളാണ് ഉണ്ടായിരുന്നത്. ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലീംങ്ങൾ, നായർ എന്നിവരായിരുന്നു ആ പ്രബല സമുദായങ്ങൾ. ഭരണയന്ത്രം ഉപയോഗിച്ച് കാലാകാലങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുകയും തന്‍കാര്യങ്ങള്‍ നടത്തുകയും ചെയ്തിരുന്ന ഈ സമുദായങ്ങളിലെ സമ്പന്ന വർഗത്തിന് മേല്‍ക്കൈ നഷ്ടപ്പെട്ടു. അതേസമയം തന്നെ നിഷ്പക്ഷമായ ഭരണസംവിധാനം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനം പലയിടത്തും ലംഘിക്കപ്പെട്ടു. ഭരണകാര്യങ്ങളില്‍ ചെറിയ ചെറിയ നേതാക്കള്‍ പോലും ഇടപെടാന്‍ തുടങ്ങി. പാര്‍ട്ടിസെല്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന കിട്ടാന്‍ തുടങ്ങി. ഭരണയന്ത്രം നേര്‍വഴിക്ക് നയിക്കാനാണ് പാര്‍ട്ടിസെല്ലുകളുടെ തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യം മുന്‍ഗണന നല്‍കിയത്. എന്നാല്‍ പ്രാദേശികതലത്തില്‍ പോലും നേതാക്കള്‍ ഇത് ദുരുപയോഗം ചെയ്തു. ഇതോടെ പലേടത്തും അരാജകത്വവും അഴിമതിയും തുടങ്ങി.

 

ഇ.എം.എസ്. മന്ത്രിസഭ കാർഷിക ബന്ധബിൽ പാസാക്കിയതോടെ ജന്മിമാരുടെ ഭൂമി പാട്ടകൃഷി ചെയ്തിരുന്നവർക്ക് അവകാശമായി ലഭിച്ചു. കുടികിടപ്പ് ഭൂമി കുടിയാന് സ്വന്തമായി മാറി. ഇത് ജന്മി സമുദായങ്ങളെ തളർത്തി, ഈ നിമയം അനുസരിച്ച് ഭൂമി നഷ്ടപ്പെട്ടത് ഏറെയും നായർ, നമ്പൂതിരി വിഭാഗങ്ങൾക്ക് ആയിരുന്നു. അന്നേവരെ ഭൂമിയുടെ ഏറിയ പങ്കും ഈ സമുദായങ്ങളുടെ കൈവശം ആയിരുന്നു എന്നതാണ് കാരണം. ഇതുമൂലം ഭൂമി നഷ്ട്ടപെട്ട സവർണ്ണ വിഭാഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായി മാറി. കെ.ആർ. ഗൗരിയമ്മയാണ് ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. അച്യുതമേനോൻ, കെ.ആർ.ഗൗരിയമ്മ,വി.ആർ. കൃഷ്ണയ്യർ എന്നീ മന്ത്രിമാരാണ് ഈ ബിൽ തയ്യാറാക്കിയത്.

 

കാർഷിക ബന്ധബിൽ പാസാക്കിയത്തിന് ശേഷം വിമോചനസമരത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാരുന്ന വിദ്യാഭ്യാസ ബില്ലുമായി സർക്കാർ മുന്നോട്ടു വന്നു. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനത്തിൽ വിദേശികളായ ക്രൈസ്തവ മിഷനറിമാർ വലിയ പങ്കുവഹിച്ചിരുന്നു. പിന്നീട് മിഷനറിമാരല്ലാത്ത ക്രൈസ്തവരുടെ ഉടമസ്ഥതയിലും ഒട്ടേറെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപപ്പെടുകയും, കാലം ചെന്നപ്പോൾ ഇവയുടെ എണ്ണം കൂടിയത് മറ്റ് സമുദായങ്ങളെ അസ്വസ്ഥരാക്കുകയും അവരും സ്വന്തം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു. സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കാതിരുന്ന ഇങ്ങനെയുള്ള വിദ്യാലയങ്ങൾക്ക് ശമ്പളവും മറ്റു ചെലവുകളും വഹിച്ചിരുന്നത് ഉടമസ്ഥരായിരുന്നു. എന്നാൽ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് ശമ്പളം തീരെ കുറവും, അതുതന്നെ പലപ്പോഴും കൃത്യമായി ലഭിക്കുകയുമില്ലായിരുന്നു. അദ്ധ്യാപകരുടെ നിയമനത്തിൽ പൊതുവായ മാനദണ്ഡങ്ങൾ കൊണ്ടുവരിക, ശമ്പളം ഖജനാവുവഴി വിതരണം ചെയ്യുക എന്നീ മാറ്റങ്ങൾ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. കൂടാതെ, സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ വേതനത്തിന്റെ തോതിൽ സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും വേതനം നൽകാനുള്ള നിർദ്ദേശവും ബില്ലിന്റെ ഭാഗമായിരുന്നു. ബില്ലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങൾ മാനേജ്‌മെന്റുകൾ ബില്ലിനെതിരെ തിരിയുന്നതിന് കാരണമായി. നിയമം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുവാൻ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. ബിൽ നിയമമായാൽ വിദ്യാലയങ്ങളിൽ കമ്മ്യൂണിസം പഠിപ്പിക്കേണ്ടിവരുമെന്നും അതുകൊണ്ട് ഇത് ഏതു രീതിയിലായാലും എതിർക്കപ്പെടേണ്ടതാണെന്നും പ്രചരിപ്പിക്കപ്പെട്ടു. നിയമസഭക്കകത്തും പുറത്തും നടന്ന കടുത്ത സംഘർഷത്തിനിടയിലും വിദ്യാഭ്യാസബിൽ നിയമസഭ പാസ്സാക്കി. പക്ഷേ പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ്, ഉയർന്നുവന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബിൽ സുപ്രീംകോടതിയുടെ പരിഗണനക്കായി സമർപ്പിക്കപ്പെട്ടു. എന്‍.എസ്.എസ്. നേതാവ് മന്നത്ത് പദ്മനാഭന്‍ ആദ്യഘട്ടത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരായിരുന്നില്ല. വിദ്യാഭ്യാസബില്ലിനെതിരേ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം എറണാകുളത്തു ചേര്‍ന്ന ഓള്‍കേരള ബിഷപ്സ് കോണ്‍ഫറന്‍സ് പാസ്സാക്കിയപ്പോള്‍ മന്നത്ത് പദ്മനാഭന്‍, ആ ബില്ലിന് എല്ലാവരും പിന്തുണ നല്‍കണമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുമ്പോള്‍ നിയമനത്തില്‍ നിയന്ത്രണം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

ഇതെല്ലാമാണ് ഇ.എം.എസ്. സര്‍ക്കാരിനെതിരേ വിമോചനസമരത്തിന് വഴിയൊരുക്കിയത്. ഒപ്പം ഒന്നാം നിയമസഭയുടെ കാലത്തു രാഷ്ട്രീയ സംഘർഷങ്ങളും പതിവായി. പാർട്ടിയെ എതിർത്ത പലരും കൊല്ലപ്പെട്ടു. അണികളെ നിയന്ത്രിക്കുന്നതിൽ നേതൃത്ത്വം പരാജയപ്പെട്ടു. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു. സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ആർ.എസ്.പി, മുസ്ലീം ലീഗ്, കെ.എസ്.പി എന്നിവർ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിൽ പങ്കുചേർന്നു.

 

സംസ്ഥാനത്ത് സർക്കാരിനെതിരായി നിരവധി റാലികൾ സംഘടിപ്പിക്കപ്പെട്ടു. സാമൂദായിക ധ്രുവീകരണം ഈ സമരത്തിൽ സംഭവിച്ചു എന്നതുകൊണ്ടു തന്നെ കോൺഗ്രസ്സ് പൂർണ്ണമായി സമരത്തിൽ പങ്കുകൊള്ളാൻ തയ്യാറായില്ല. മാത്രവുമല്ല, സമരത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് കേന്ദ്രത്തോട് അഭിപ്രായം ആരായുകയും ചെയ്തു. വിമോചനസമരത്തിൽ കോൺഗ്രസ്സ് സ്വീകരിക്കേണ്ട നയത്തെക്കുറിച്ച് ചർച്ചചെയ്യാൻ കേന്ദ്രത്തിൽ നിന്നും എത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. സർക്കാർ സമരത്തെ സായുധമായി നേരിടാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. ക്രമസമാധാന നില തകരാറിലാവുകയും അങ്കമാലി, പുതിയതുറ, ചന്ദനത്തോപ്പ് എന്നിവിടങ്ങളില്‍ സമരക്കാർക്കെതിരായി പോലീസ് വെടിവെയ്പ്പ് നടക്കുകയും ഇതിൽ 15 പേർ കൊല്ലപ്പെടുകയും ചെയ്തു. മത്തായി മാഞ്ഞൂരാൻ, ആർ. ശങ്കർ, ഫാ. ജോസഫ് വടക്കൻ, സി.എച്ച്. മുഹമ്മദ് കോയ, ബാഫക്കി തങ്ങൾ, ബി. വെല്ലിംഗ്ടൺ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം സമരത്തെ സഹായിച്ചു. ഈ സമരത്തിനിടയിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായിരുന്ന ഫ്ലോറിയെന്ന മുക്കുവ യുവതിയും കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കം പതിനായിരക്കണക്കണക്കിന് ആളുകൾ അറസ്റ്റുചെയ്യപ്പെട്ടു. അന്ന് കേരളത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭകളും 30ഓളം വരുന്ന ബാർ അസ്സോസിയേഷനുകളും കേരള സർക്കാരിനെ പുറത്താക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു.

 

സമരം കൊടുമ്പിരികൊണ്ടകാലത്ത് കേരളത്തിലെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇ.എം.എസ് സര്‍ക്കാരിനോട് രാജി വെക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടുവെങ്കിലും ആ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ തള്ളി. 1959 ജൂണ്‍ 12-നു വിമോചനസമരത്തോടനുബന്ധിച്ച് കേരളത്തില്‍ വലിയ ഹര്‍ത്താല്‍ നടന്നിരുന്നു. 1959 ജൂലൈ 31-നു കേരളത്തിലെ ആദ്യ ജനാധിപത്യസര്‍ക്കാരിനെ പ്രധാനമന്ത്രിയുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി പിരിച്ചുവിടുകയും ചെയ്തു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...