എം.മുകുന്ദന്‍

മയ്യഴിയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന എം.മുകുന്ദന്‍ മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ്. റിയലിസത്തിന്റെ ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച മുകുന്ദൻ ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരില്‍ പ്രധാനിയാണ്. സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് മുകുന്ദന്‍ ശ്രദ്ധേയനായത്. ഒപ്പം അസ്തിത്വവാദപരമായ ആഖ്യാനശൈലി മലയാളത്തിന് പുതിയ വായനാനുഭവം നല്‍കി.

1942 സെപ്തംബര്‍ 10 ന് അന്ന് ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ (മയ്യഴി) ജനിച്ച മുകുന്ദൻ, മയ്യഴിയിൽ തന്നെയായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. 1961 ലാണ് എം.മുകുന്ദന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും അദ്ദേഹം എഴുതി. 1965 ല്‍ ആദ്യ ചെറുകഥാസമാഹാരമായ വീട് പ്രസിദ്ധീകരിച്ചു. വീട്, നദിയും തോണിയും തുടങ്ങിയ ആദ്യകാല കഥകളിലൂടെ അദ്ദേഹം മലയാളത്തില്‍ ശ്രദ്ധേയനായി മാറി.

ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്‍ക്കാലത്ത് ഡല്‍ഹിയിലേക്കു പറിച്ചു നടപ്പെട്ടു. 1966-ല്‍ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2004 വരെ അവിടെ സേവനമനുഷ്ഠിച്ചു. നാല്‍പത് വര്‍ഷത്തോളം നീണ്ട ഡല്‍ഹിയിലെ പ്രവാസജീവിതത്തിലാണ് ഏതാണ്ടെല്ലാ രചനകളും എഴുതപ്പെട്ടത്. ഇതിനിടയില്‍ അദ്ദേഹം നോവലുകളും കഥകളും എഴുതിയിരുന്നു. ഡല്‍ഹി ജീവിതവും അദ്ദേഹം സാഹിത്യ സൃഷ്ടികളാക്കി മാറ്റിയിരുന്നു. ഫ്രഞ്ച് അധിനിവേശസ്മരണകളും, മയ്യഴിയെക്കുറിച്ചുള്ള വര്‍ണ്ണനകളും മുകുന്ദന്‍റെ പല സൃഷ്ടികളിലും നിറഞ്ഞ് നിന്നിരുന്നു. അതുകൊണ്ടാണ് മയ്യഴിപ്പുഴയുടെ കഥാകാരന്‍ എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ എം മുകുന്ദനെ മയ്യഴിയുടെ കഥാകാരനാക്കി മാറ്റിയ രചന യഥാർത്ഥത്തിൽ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ആണ്. മയ്യഴിയെന്ന മാഹിയെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയത് ഈ കൃതിയിലൂടെയാണ്. ഫ്രഞ്ച് അധീനപ്രദേശമായിരുന്നു മയ്യഴിയിൽ, അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹിക ചരിത്രങ്ങളും മനോഭാവങ്ങളുമാണ് ഈ കൃതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ നോവല്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. എം. പി. പോള്‍ അവാര്‍ഡും മുട്ടത്തു വര്‍ക്കി അവാര്‍ഡും നേടിയ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍', 2008 -ല്‍ 25 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നോവല്‍ എന്ന ഖ്യാതിയും നേടിയിട്ടുണ്ട്‌.

ദൈവത്തിന്റെ വികൃതികള്‍, റഷ്യ, ആവിലായിലെ സൂര്യോദയം, ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോള്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങള്‍, കുട നന്നാക്കുന്ന ചോയി, അഞ്ചരവയസ്സുള്ള കുട്ടി, കള്ളനും പോലീസും, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, നൃത്തം ചെയ്യുന്ന കുടകള്‍, നഗരവും സ്ത്രീയും, നൃത്തം, പ്രവാസം, ദല്‍ഹി ഗാഥകള്‍ തുടങ്ങിയവയാണ് എം.മുകുന്ദന്റെ പ്രധാന കൃതികള്‍. എന്താണ് ആധുനികത എന്ന പഠനസമാഹാരവും അദ്ദേഹം എഴുതി. 'ദൈവത്തിന്റെ വികൃതികള്‍' സാഹിത്യ അക്കാദമി അവാര്‍ഡും എന്‍. വി. പുരസ്‌കാരവും കരസ്ഥമാക്കി. 'കേശവന്റെ വിലാപങ്ങള്‍' 2003-ലെ വയലാര്‍ അവാര്‍ഡിന്‌ അര്‍ഹമായി.

സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എം.പി പോള്‍ പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നിവ നേടിയ മുകുന്ദന് 2018-ലെ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ചു. 1998-ല്‍ ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഷെവലിയന്‍ ഓഫ് ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സ് ബഹുമതിയും ഇദ്ദേഹത്തിന് ലഭിച്ചു. കേരളസാഹിത്യ അക്കാദമി അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.